Live News & Updates തത്സമയ വാർത്തകളും അപ്ഡേറ്റുകളും
- ത്വക്കിലെ അര്‍ബുദം; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ…on April 18, 2024 at 3:35 pm
എല്ലാവരും പേടിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് ക്യാൻസറിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്. അത്തരത്തില്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയുന്ന ഒന്നാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. ചര്‍മ്മത്ത് കാണപ്പെടുന്ന ക്രമരഹിതമായ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. മറുകിന്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റം, ഇതിൽ നിന്ന് രക്തം വരുന്നത്, പെട്ടന്ന് പ്രത്യക്ഷപ്പെട്ട മറുക് , ഇവയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ ചര്‍മ്മത്തിലെ നിറമാറ്റം, മുറിവുകൾ, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറിന്റെ സൂചനയാകാം. നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക, തൊലിപ്പുറത്ത് പുകച്ചില്‍, രക്തം പൊടിയല് എന്നിവയൊക്കെ ലക്ഷണമാകാം. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. Also read: രക്തത്തിലെ ക്രിയാറ്റിനിന്‍ നിങ്ങളുടെ വൃക്കകളെ എങ്ങനെ ബാധിക്കുന്നു? youtubevideo
- എന്തുകൊണ്ട് റോവ്മാന്‍ പവല്‍ അശ്വിന് പിന്നില്‍ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്on April 18, 2024 at 3:30 pm
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ റോവ്മാന്‍ പവനിലെ എട്ടാമനായി ഇറക്കാനുള്ള രാജസ്ഥാന് റോയല്‍സിന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആര് അശ്വിന് പിറകിലായിട്ടാണ് പവല്‍ ബാറ്റിംഗിനെത്തിയത്. 13 പന്തില്‍ 26 റണ്‍സുമായിട്ടാണ് പവല്‍ മടങ്ങിയത്. ബട്ലര്ക്കൊപ്പം 57 റണ്‍സ് ചേര്‍ക്കാനും പലവിനായിരുന്നു. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ആറിന് 121 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ തുണയായത് പലവിന്റെ ഇന്നിംഗ്സായിരുന്നു. എന്നിരുന്നാലും വാലറ്റത്ത് കളിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരമെന്നാണ് പലരും വിലയിരുത്തിയത്. പവല്‍ തന്നെ മത്സരശേഷം ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. പവല്‍ പറഞ്ഞതിങ്ങനെ… ”ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനായി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്നെ ഓര്‍ഡറിലേക്ക് ഉയര്‍ത്താം. ഞങ്ങള്‍ക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്.” അദ്ദേഹം മത്സരശേഷം വ്യക്തമാക്കി. താരത്തെ അവസാനത്തേക്ക് മാറ്റിവെക്കാനുണ്ടായ യുക്തി എന്താണെന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. ധ്രുവ് ജുറലിന് മുമ്പെങ്കിലും താരത്തെ ഇറക്കാമെന്നുള്ള വാദം ആരാധകര്‍ക്കിടയിലുണ്ട്. പവലിന് മുമ്പെത്തിയ ജുറല്‍ (2), ആര് അശ്വിന് (8), ഷിംറോണ്‍ ഹെറ്റ്മെയര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. പവലിനെ വാലറ്റത്ത് ഇറക്കാനുള്ള കാരണവുമുണ്ട്. അശ്വിനും ജുറലും ബാറ്റിംഗിനെത്തുമ്പോള്‍ പന്തെറിഞ്ഞിരുന്നത് സ്പിന്നര്‍മാരായ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. ഇവരില്‍ നിന്ന് പവലിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വാലറ്റത്ത് ഇറക്കിയതെന്നുമെന്നുള്ള വാദവുമുണ്ട്. നരെയ്ന്റെ പന്തിലാണ് ജുറല്‍ പുറത്താവുന്നത്. പിന്നീട് പവലിനെ മടക്കാനും നരെയ്നായി. ആര് അശ്വിന്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരെ ചക്രവര്‍ത്തിയാണ് മടക്കിയത്. അതായത് മധ്യനിരയിലെ നാല് പേരെ പുറത്താക്കിയത് സ്പിന്നര്‍മാരാണെന്ന് അര്‍ത്ഥം. സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി! കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും ജയത്തോടെ രാജസ്ഥാന് ഒന്നാംസ്ഥാനം ഭദ്രമാക്കി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.
- ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; ‘കൊടിയോ ചിഹ്നമോ ഉണ്ടായിരുന്നില്ല’, പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്on April 18, 2024 at 3:22 pm
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി ഇന്നലെ നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്. സർവകലാശാല രജിസ്ട്രാറാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ് റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയപ്രചാരണമായിരുന്നില്ല പരിപാടിയെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സർവകലാശാലയിൽ നടക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാൻ വിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബ്രിട്ടാസ് പ്രസംഗിക്കുകയായിരുന്നു. ബിജെപി നൽകിയ പരാതി കൂടി കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തിയത്.പരാതി പരിഗണിച്ച വി സി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം. രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ ഏറെനാളായി പോരിലാണ്. അതിനിടെയാണ് പുതിയ വിവാദം. മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
- ബീവറേജില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വില്‍പ്പന: ഒടുവില്‍ പിടിയില്‍on April 18, 2024 at 3:19 pm
മാനന്തവാടി: ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത് പതിവാക്കിയ രണ്ടുപേരെ എക്സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പില്‍ വി.വി. ബേബി (67), പാറക്കല്‍ വീട്ടില്‍ പി.ടി. കുര്യന് (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികള്‍ക്ക് രഹസ്യമായി എത്തിച്ചു നില്കുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഇത്തരത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ നിന്ന് കണ്ടെടുത്തു. സ്കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ. അനുപ്, കെ.എസ്. സനുപ്, എക്സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ‘ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്’; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി
- നാട്ടിൽ പോകാതെ 14 വർഷം, ആഗ്രഹിച്ചപ്പോഴൊന്നും അതിന് അനുവദിക്കാതെ നിയമക്കുരുക്ക്; ഒടുവിൽ ചേതനയറ്റ് വീട്ടിലേക്ക്on April 18, 2024 at 3:19 pm
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലാണ് തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) റിയാദിലെത്തിയത്. അൽഖർജിലെ സാബയിൽ എത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു. ആവശ്യമായത്ര പണം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക്, നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കുകയും ചെയ്തു. എന്നാൽ ഉദ്ദേശിച്ച കച്ചവടം നടക്കാത്തതിനാൽ, സ്വദേശിയായ ബിസിനസ് പങ്കാളിയുടെ വിഹിതം നൽകിപോരുകയും സ്ഥാപനത്തിലേക്ക് മറ്റുള്ളവരിൽ നിന്നും വായ്പ വാങ്ങി കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു പീറ്റർ ചെയ്തിരുന്നത്. നിത്യ ബാധ്യതക്കാരനായതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും പീറ്റർക്ക് ആയിരുന്നില്ല. പന്ത്രണ്ട് വർഷങ്ങളോളം ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടം അനിവാര്യമായ പതനത്തിലേക്ക് പതിച്ചു. സ്ഥാപനം അടച്ചു പൂട്ടുകയും പീറ്ററിനെതിരെ 51,000 റിയാൽ നഷ്ടപരിഹാരം തേടി പങ്കാളി കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് വീണ്ടും ഡ്രൈവറായി തന്നെ ജോലി ആരംഭിച്ചെങ്കിലും ഇഖാമയോ മറ്റു നിയമപ്രകാരമുള്ള രേഖകളോ ശരിയാക്കാൻ പീറ്ററിന് സാധിച്ചില്ല. ഇത്തരത്തിൽ 14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസ്സിയെ സമീപിക്കുന്നതും. ബിസിനസ് പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണമടയുന്നതും. അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പോലീസിൽ വിവരമറിയിക്കുകയും, തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയ്ർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിക്കുകയുമായിരുന്നു. ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി, സാമൂഹിക പ്രവർത്തകൻ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്. തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസ്സിയും അൽഖർജ് പോലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും, ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു. തുടർന്ന് അൽഖർജ് പോലിസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു. നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്റെ നന്ദി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
- സീരിയസ് അല്ല, കോമഡിയും അല്പം റൊമാന്സും; തങ്കമണിക്ക് ശേഷം ദിലീപിന്റെ ‘പവി കെയർ ടേക്കർ’on April 18, 2024 at 3:01 pm
യഥാര്‍ത്ഥ കഥപറഞ്ഞ തങ്കമണി എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ‘പവി കെയർ ടേക്കർ’. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫ്ലാറ്റിലെ കെയര്‍ ടേക്കറിന്റെ ജീവിതവും പ്രണവയും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കോമഡിയ്ക്ക് ഏറെ പ്രധാന്യം ഉള്ളതാണ് സിനിമ എന്നും വ്യക്തമാണ്. ഏപ്രിൽ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരാണ് ഉള്ളത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് അവര്‍. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ’ഗുരുവായൂരമ്പലനടയില്‍’ വച്ച് തന്നെ കാണാം; വെല്ലുവിളിച്ച് പൃഥ്വി, കട്ടയ്ക്ക് ബേസില്‍, ചിരിനിറയ്ക്കാന്‍ അവര്‍ കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
- വോട്ട് ചെയ്യാൻ പോകുമ്പോള്‍ എന്തെല്ലാം അറിയണം? വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാൻ ‘ഹെല്‍പ്പ് ലൈൻ ആപ്പ്’on April 18, 2024 at 2:59 pm
തിരുവനന്തപുരം:വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷന് ലക്ഷ്യമിടുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്കല്, പരാതികള്‍ സമര്‍പ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയല്‍, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാവും. വോട്ടറല്ലാത്തവര്‍ക്ക് ഫോണില്‍വരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് രജിസ്ട്രേഷനും നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്യാനാവും. മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
- ഭക്ഷണം വാങ്ങാനെത്തിയപ്പോൾ അൽഫഹം ആസ്വദിച്ച് കഴിക്കുന്ന എലി; ഫോട്ടോയെടുത്തത് ഉപഭോക്താവ്, പിന്നാലെത്തി അധികൃതർon April 18, 2024 at 2:56 pm
തൃശൂർ: ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കഴിക്കാനായി ഉണ്ടാക്കി വെച്ചിരുന്ന അൽ ഫഹം എലി തിന്നുന്നത് ഉപഭോക്താവാ തന്നെ ക്യാമറയിൽ പകർത്തി. പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി. തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വച്ചിരുന്ന അൽഫഹം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്. മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്ഥലം സന്ദർശിച്ച് റസ്റ്റോറന്റിൽ പരിശോധന നടത്തി. പരിശോധന സമയത്ത് റസ്റ്റോറന്റിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ഭക്ഷണ സാധനങ്ങളിലും എലികളുടെ സാന്നിധ്യം നേരിൽ മനസ്സിലാക്കി. തുടർന്ന് ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു നടപടികൾ. വരും ദിവസങ്ങളിൽ നഗരത്തിലെ ഭക്ഷണ, പാനീയ വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
- മിറൈയുമായി സൂപ്പർഹീറോ തേജ സജ്ജ, വീഡിയോ പുറത്ത്on April 18, 2024 at 2:55 pm
ഹനുമാൻ എന്ന സൂപ്പര്‍ഹീറോ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മിറൈ’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് തേജ സജ്ജ നായകനായി എത്തുക. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആർഒ ശബരി. വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുമ്പെത്തിയ ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്. Read More: ഇനി എമ്പുരാൻ തിരുവനന്തപുരത്തേയ്ക്ക്, അറിയിപ്പുമായി സംവിധായകൻ പൃഥ്വിരാജ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
- ‘അവർ 50 പേർ, വിപുലമായ അധികാരങ്ങൾ, രഹസ്യസ്വഭാവ റിപ്പോർട്ടിംഗ്’; തിരഞ്ഞെടുപ്പ് നിരീക്ഷകരെ കുറിച്ച് സഞ്ജയ് കൗള്‍on April 18, 2024 at 2:54 pm
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒരോ ലോക്സഭാ മണ്ഡലത്തിനും ഒരാള്‍ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരാള്‍ വീതം പൊലീസ് നിരീക്ഷകരുമാണുള്ളതെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു. ‘ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ തുടങ്ങിയ നിരീക്ഷരുടെ പ്രവര്‍ത്തനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭ മണ്ഡലങ്ങളില്‍ ഓഫീസ് തുറന്നാണ് പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒബ്സര്‍വേഴ്സ് പോര്‍ട്ടല്‍ വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. നിരീക്ഷകര്‍ നല്കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാക്കുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമായിരിക്കും. ജനപ്രാതിനിധ്യ നിയമത്തിലെ (1951) അനുച്ഛേദം 20 ബി പ്രകാരം നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.’ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്കാന് വരെ നിരീക്ഷകര്‍ക്ക് അധികാരമുണ്ടെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മണ്ഡലങ്ങളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തലും സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കലുമാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം. പൊതുനിരീക്ഷകര്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്നും ലംഘനങ്ങളില്‍ നടപടി എടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നത് ചെലവ് നിരീക്ഷകരാണ്. പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും ഉയര്‍ത്തുന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് നിരീക്ഷകരാണ്.’ മാതൃകാ പെരുമാറ്റച്ചട്ടം, നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കല്‍, പോസ്റ്റല്‍ ബാലറ്റ് വിതരണം, സുരക്ഷാസംവിധാനങ്ങള്‍ വിന്യസിക്കല്‍, റാന്ഡമൈസേഷന്, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും നിരീക്ഷകരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു. ‘പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ നിരീക്ഷകര്‍ക്ക് നേരിട്ടും ഫോണിലൂടെയും നല്‍കാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകര്‍ക്ക് നല്‍കാവുന്നതാണ്.’ തിരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്തയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും നിരീക്ഷകര്‍ സ്വീകരിക്കുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. ‘മോക്പോളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട്’: സംഭവിച്ചത് എന്ത്? വിശദീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍
- കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി; തീരുമാനിക്കേണ്ടത് ക്യാപ്റ്റൻon April 18, 2024 at 2:47 pm
ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര് മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി. ഇറാൻ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
- മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യംon April 18, 2024 at 2:36 pm
പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെതിരായ പരാമര്‍ശം; ദേശാഭിമാനിക്കെതിരെ കെപിസിസി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
- ‘പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം’; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരില്‍ മുങ്ങി; ഒടുവില്‍ പിടിയില്‍on April 18, 2024 at 2:29 pm
തിരുവനന്തപുരം: പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: ‘ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ഇതിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാര്‍ത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തു. രണ്ടാഴ്ചയോളം കൂടെ താമസിച്ച ശേഷം ജോലിക്കെന്ന പേരില്‍ ശ്രുതീഷ് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.’ ഇയാള്‍ തിരിച്ചെത്താതായതോടെ കബളിപ്പിക്കപ്പെട്ടുയെന്ന് മനസിലായതോടെയാണ് പെണ്‍കുട്ടി പാറശാല പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ‘അമ്മ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം’; സംഘർഷം സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസിന്റെ ശ്രമമെന്ന് ചിന്ത
- സ്ത്രീത്വത്തെ അപമാനിക്കല്‍, സൈബര്‍ ആക്രമണം, വ്യാജവാര്‍ത്ത: സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുon April 18, 2024 at 2:26 pm
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അതേസമയം വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ 4 കേസുകൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ രണ്ടിടത്ത് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. Read More : ഏഴ് വർഷത്തിനുശേഷം ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു
- പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍on April 18, 2024 at 2:23 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ തുടരാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങൾ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ- താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ● ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്. ● രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്. ● കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്. ● നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. ● നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക. ● പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ● വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. ● വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ● രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ● ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്. ● അണു നശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്. ● നിരീക്ഷണ മേഖലയിൽ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് . ചെയ്തുകൂടാത്ത കാര്യങ്ങള്‍… ● ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക. ● പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത് . ● പകുതി വേവിച്ച മാംസവും ഭക്ഷിക്കരുത്. ● രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്. ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ സ്ഥലത്തുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതടക്കമുള്ള- രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ഇവിടത്തെ ഫോൺ നമ്പർ: 0477-2252636 പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണം / അസ്വാഭാവിക ലക്ഷണങ്ങള്‍ എന്നിവ നിരീക്ഷണവിധേയമാക്കാൻ എല്ലാ മൃഗാശുപത്രികളിലെയും വെറ്ററിനറി സര്ജന്മാര്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. Also Read:- ആലപ്പുഴയിൽ ജില്ലയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും, വിൽപനയ്ക്ക് നിയന്ത്രണം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo
- പുതിയ ഇപിഎഫ് നിയമം പ്രകാരം കൂടുതൽ തുക പിൻവലിക്കാം, പരിധി ഉയർത്തി ഇപിഎഫ്ഒon April 18, 2024 at 2:21 pm
സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സുരക്ഷിതത്വം നൽകുന്ന സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക. എന്നാൽ, ചില വ്യവസ്ഥകൾക്ക് കീഴിൽ മുൻകൂർ പിൻവലിക്കൽ ഇപിഎഫ്ഒ അനുവദിക്കുന്നു. ഇപ്പോഴിതാ ഇപിഎഫ്ഒ ഓട്ടോ ക്ലെയിം ചെയ്യാനാകുന്ന 68 ജെ ക്ലെയിമുകളുടെ യോഗ്യതാ പരിധി വർദ്ധിപ്പിച്ചു. പരിധി 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്, എന്താണ് 68 ജെ ക്ലെയിമുകൾ? ഇപിഎഫ് വരിക്കാർക്ക് ഇപിഎഫ് സ്കീമിൻ്റെ 68-ജെ പ്രകാരം അവരുടെയും അവരുടെ ആശ്രിതരുടെയും ചികിത്സാ ചെലവുകൾക്കായി അഡ്വാൻസിന് അപേക്ഷിക്കാം. അംഗങ്ങൾ ഒരു മാസമോ അതിൽ കൂടുതലോ ആശുപത്രിയിൽ കിടക്കുമ്പോൾ അല്ലെങ്കിൽ ആശുപത്രിയിൽ വലിയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുമ്പോൾ, അല്ലെങ്കിൽ ടിബി, കുഷ്ഠം, പക്ഷാഘാതം, കാൻസർ എന്നിവ പോലുള്ള അസുഖങ്ങൾ വരുന്ന സാഹചര്യങ്ങളിൽ ചികിത്സയ്ക്കായി ഫണ്ടിൽ നിന്ന് അഡ്വാൻസ് ആവശ്യപ്പെടാം. അഡ്വാൻസിന് യോഗ്യത നേടുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റേതെങ്കിലും തരത്തിലുള്ള സർട്ടിഫിക്കറ്റോ ഡോക്യുമെൻ്റോ നൽകേണ്ടതില്ലെന്ന കാര്യം ശ്രദ്ധിക്കുക. ശാരീരിക വൈകല്യമുള്ള അംഗത്തിന് 68-എൻ പ്രകാരം വീൽ ചെയർ പോലുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് പേയ്മെൻ്റിന് അപേക്ഷിക്കാം. ലൈസൻസുള്ള ഫിസിഷ്യനിൽ നിന്നോ ഇപിഎഫ്ഒ നിയോഗിച്ച ഉദ്യോഗസ്ഥനിൽ നിന്നോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇവർക്ക് പിൻവലിക്കാൻ കഴിയൂ. ഇപിഎഫ് അക്കൗണ്ട്: ഓൺലൈൻ ക്ലെയിം സമർപ്പിക്കുന്നതിനുള്ള നടപടിക്രമം എന്താണ്? ഒരു ഇപിഎഫ് വരിക്കാരന് സ്വന്തം അല്ലെങ്കിൽ ഒരാളുടെ കുട്ടിയുടെ വിവാഹം, മെഡിക്കൽ അത്യാഹിതങ്ങൾ, ഒരു വീട് വാങ്ങൽ, ഒരു ഹോം ലോൺ തിരിച്ചടയ്ക്കൽ, അല്ലെങ്കിൽ ഒരു വീട് പുതുക്കിപ്പണിയൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഇപിഎഫ് തുക പിൻവലിക്കാൻ അർഹതയുണ്ട്. വരിക്കാരൻ കുറഞ്ഞത് അഞ്ച് മുതൽ ഏഴ് വർഷം വരെ ഇപിഎഫിലേക്ക് സംഭാവന ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
- ഋഷഭ് ഷെട്ടിക്കൊപ്പം മോഹൻലാല്‍, ആ ചോദ്യങ്ങളുമായി ആരാധകര്‍on April 18, 2024 at 2:16 pm
കാന്താര എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി. സംവിധായകനും ഋഷഭ് ഷെട്ടിയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. മ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ ഋഷഭ് ഷെട്ടി പുറത്തുവിട്ടിരിക്കുന്നതും ചര്‍ച്ചയാകുകയാണ്. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. കാന്താര ചാപ്റ്റര്‍ ഒന്ന്: എ ലെജെൻഡ് എന്ന പേരിലാണ് ഒരുക്കുന്നത്. അതിനിടയിലാണ് മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. മോഹൻലാലും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മോഹൻലാലാകട്ടെ എമ്പുരാൻ എന്ന തന്റെ ചിത്രത്തിന്റെ തിരക്കിലാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്ഡേറ്റുകള് ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകും എന്നത് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. Read More: ഇനി എമ്പുരാൻ തിരുവനന്തപുരത്തേയ്ക്ക്, അറിയിപ്പുമായി സംവിധായകൻ പൃഥ്വിരാജ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
- വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലേക്ക്, ശനിയാഴ്ച യാത്ര തിരിക്കുംon April 18, 2024 at 2:14 pm
കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇത് സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് നടപടികൾ പൂർത്തിയാക്കാൻ നിർദേശം കൊടുത്തു. എന്നാൽ പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ലെ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്നുള്ള കാര്യം പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
- സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രതon April 18, 2024 at 2:07 pm
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍ കൂടിയുണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും അടക്കം അടുത്ത നാല് ദിവസത്തേക്കാണ് മുന്നറിയിപ്പ്. ഏപ്രിൽ 18,19 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, 2024 ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഇതിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. Also Read:- മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo
- പ്രസവ അവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും തടഞ്ഞുവെച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽon April 18, 2024 at 2:02 pm
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സിംഗ് ഓഫീസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ 2ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമ്മീഷന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പ്രസ്തുത ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പരാതിക്കാരിയുടെ അവകാശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹനിച്ചതായി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
- ’ഗുരുവായൂരമ്പലനടയില്‍’ വച്ച് തന്നെ കാണാം; വെല്ലുവിളിച്ച് പൃഥ്വി, കട്ടയ്ക്ക് ബേസില്‍, ചിരിനിറയ്ക്കാന്‍ അവര്‍on April 18, 2024 at 1:49 pm
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു വിവാഹവും അതിന് മുന്‍പ് നടക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസര്‍ നല്കുന്ന സൂചന. ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി- ഫാമിലി എന്റര്ടെയ്നര് ആയിരിക്കും. ആനന്ദ്, വിനു രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വിനുമായി ബേസില്‍ എത്തുമ്പോള്‍ ആനന്ദ് ആയി പൃഥ്വിരാജും വേഷമിടുന്നു. അനശ്വര രാജന്, നിഖില വിമല്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സൗണ്ട് മിക്സിംങ്-എം ആർ രാജകൃഷ്ണൻ, ആക്ഷൻ-ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്,ഡിസൈൻ-ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി,ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആടിന് മുന്നിൽ വീണ് പുലി; എതിരാളികളെ ഭയക്കാതെ ‘ആടുജീവിതം’, മുന്നിലുള്ളത് രണ്ട് സിനിമകൾ മാത്രം !
- പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ് നഷ്ടം! റൂസോ പഞ്ചാബിനായി കളിക്കും; മാറ്റമില്ലാതെ മുംബൈon April 18, 2024 at 1:48 pm
മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ആദ്യം ഫീല്‍ഡ് ചെയ്യും. മുല്ലാന്‍പൂര്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. പഞ്ചാബ് നിരയില്‍ ജോണി ബെയര്‍സ്റ്റോ കളിക്കുന്നില്ല പകരം റിലീ റൂസ്സോ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം… പഞ്ചാബ് കിംഗ്സ്: റിലീ റൂസോ, പ്രഭ്സിമ്രാന് സിംഗ്, സാം കുറാന് (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിംഗ്സ്റ്റണ്, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്സി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുമ്ര. ഇരുടീമുകളും സീസണില്‍ ആറ് മത്സരങ്ങള്‍ വീതം കളിച്ചു. നാല് തോല്‍വികളും അക്കൗണ്ടിലുണ്ട്. പോയിന്റ് പട്ടികയില്‍ ഇരുടീമുകളേയും വേര്‍തിരിക്കുന്നത് പഞ്ചാബിന്റെ മെച്ചപ്പെട്ട റണ്‍നിരക്ക്. താര ലേലത്തില്‍ പേരുമാറി ടീമിലെത്തിയ ശശാങ്ക് സിംഗ് മാത്രമേ പഞ്ചാബ് നിരയില്‍ സ്ഥിരതയോടെ റണ്ണടിക്കുന്നുള്ളൂ. വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ പൊരുതുന്ന ജിതേഷ് ശര്‍മയ്ക്ക് ആറുകളിയില്‍ നേടാനായത് 106 റണ്‍സ് മാത്രം. സാം കറണ്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുള്‍പ്പട്ട പേസര്‍മാരും ശോകം. സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി! കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും രോഹിത് ശര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയെ വിശ്വസിക്കാം. പക്ഷേ ജസ്പ്രിത് ബുമ്ര ഒഴികെയുള്ള ബൗളര്‍മാരാണ് ടീമിന്റെ പ്രതിസന്ധി. ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ അടക്കമുള്ളവര്‍ക്ക് റണ്‍സ് നിയന്ത്രിക്കാനാവുന്നില്ല. ഇരുടീമും മുപ്പത്തിയൊന്ന് കളിയില്‍ ഏറ്റുമുട്ടി. പഞ്ചാബ് പതിനഞ്ചിലും മുംബൈ പതിനാറിലും ജയിച്ചു.
- രക്തത്തിലെ ക്രിയാറ്റിനിന്‍ നിങ്ങളുടെ വൃക്കകളെ എങ്ങനെ ബാധിക്കുന്നു?on April 18, 2024 at 1:48 pm
പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല. അതുമൂലം രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം. അതായത് ഉയർന്ന രക്തത്തിലെ ക്രിയാറ്റിനിൻ അളവ് വൃക്കകളുടെ ആരോഗ്യം മോശമായതിന്റെ സൂചനയുമാകാം. ഇത്തരത്തില്‍ പെട്ടെന്ന് ക്രിയാറ്റിനിന്‍ കൂടുമ്പോള്‍ വൃക്ക രോഗമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. രക്തപരിശോധനയിലൂടെ ക്രിയാറ്റിനിന്റെ അളവ് മനസിലാക്കാം. രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന ഒരു പ്രധാന സൂചനയാണ് ശ്വാസതടസ്സം. ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകാം. എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല. അതുപോലെ അകാരണമായ അമിത ക്ഷീണവും രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോള്‍ ഉണ്ടാകാം. ചര്‍ദ്ദിയും ഓക്കാനവും ആണ് ഇത്തരത്തിലുള്ള മറ്റ് ചില ലക്ഷണങ്ങള്‍. പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും ക്രിയാറ്റിനിന്‍ അളവ് കൂടിയതിന്റെ ലക്ഷണങ്ങളാണ്. വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പാദങ്ങളിലും കണങ്കാലുകളിലും നീര് കാണപ്പെടാം. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. Also read: എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന youtubevideo
- കോണ്‍ഗ്രസിനെതിരായ പരാമര്‍ശം; ദേശാഭിമാനിക്കെതിരെ കെപിസിസി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിon April 18, 2024 at 1:47 pm
തിരുവനന്തപുരം:കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ ദേശാഭിമാനിക്കെതിരെ പരാതിയുമായി കെപിസിസി. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്കി. ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തിലാണ് ‘പോണ്‍ഗ്രസ്’ എന്ന പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനെതിരായ പരാമര്‍ശം പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്നും പരാതി നല്‍കിയെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന് ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം ‘പോണ്‍ഗ്രസ്’ എന്നു വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ട്. വടകരയില്‍ യുഡിഎഫ് സ്ഥാനര്‍ത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ ചമ്മല് ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നത്. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന് പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍നിന്ന് ഇത്തരമൊരു സമീപനം തീരെ പ്രതീക്ഷിച്ചില്ല. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണെന്ന് ഹസന് ചൂണ്ടിക്കാട്ടി. ‘ജനദ്രോഹമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുഖമുദ്ര’; ചോദ്യങ്ങളുമായി മുഖ്യമന്ത്രി
- എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടനon April 18, 2024 at 1:42 pm
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ‘ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു’- യുഎൻ ആരോഗ്യ ഏജൻസിയുടെ ചീഫ് സയന്റിസ്റ്റ് ജെറമി ഫരാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ജനീവയിൽ വെച്ചായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, ലോകം മുഴുവന്‍ പടര്‍ന്ന് മഹാമാരിയായി മാറാമെന്ന് മുമ്പേ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. 2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന് കാരണമായി. കാട്ടുപക്ഷികൾ, കരയിലെ സസ്തനികൾ, സമുദ്ര സസ്തനികൾ എന്നിവയെയും ഇത് ബാധിച്ചിരുന്നു. ഇപ്പോൾ ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരാനുള്ള കഴിവും വികസിപ്പിക്കുകയാണെന്നും ജെറമി ഫരാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023- ന്റെ തുടക്കം മുതൽ ഈ വർഷം ഏപ്രിൽ 1 വരെ 23 രാജ്യങ്ങളിലായി 889 മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി 463 മരണങ്ങളും സംഭവിച്ചു. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 സാന്നിധ്യം കണ്ടെത്തിയതായി ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഒരു മനുഷ്യന് പക്ഷിപ്പനി പോസിറ്റീവ് ആയ രണ്ടാമത്തെ കേസ് മാത്രമാണിത്. ടെക്സാസ്, കൻസാസ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ കാട്ടുപക്ഷികളോട് സമ്പർക്കം പുലർത്തുന്ന കൂട്ടത്തിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഭവം. പലപ്പോഴും പ്രകടമായ രോഗലക്ഷങ്ങൾ ഒന്നും ഉണ്ടായെന്നു വരില്ല. പനി, ചുമ, ശരീരവേദന, ന്യുമോണിയ, ശ്വസിക്കാൻ ബുദ്ധിമുട്ട്, കണ്ണുകളിലെ ചുവപ്പ് നിറം, തൊണ്ടവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഏതാണ്ട് 52 ശതമാനത്തിലധികമാണ് എച്ച്5എൻ1വൈറസ് മരണനിരക്ക്. Also read: ശ്രദ്ധിക്കൂ, ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ മോശമാക്കും… youtubevideo
- ‘അമ്മ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം’; സംഘർഷം സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസിന്റെ ശ്രമമെന്ന് ചിന്തon April 18, 2024 at 1:42 pm
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തട്ടി പരുക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ചിന്ത പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കാര്‍ പിന്നോട്ട് എടുത്ത് വന്ന് ഇടിച്ചത്. അമ്മക്ക് പരുക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ചര്‍ച്ചയ്ക്ക് ഇടയിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ചര്‍ച്ച അവസാനിച്ച ഘട്ടത്തിലും ബഹളം തുടരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം അവര്‍ നടത്തിയത് എന്നാണ് മനസിലാക്കുന്നതെന്ന് ചിന്ത പറഞ്ഞു. ചിന്താ ജെറോമിന്റെ കുറിപ്പ്: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ഏപ്രില്‍ 13ന് രാത്രി ന്യൂസ്18 ന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുന്ന നേരത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കാര്‍ പിന്നോട്ട് എടുത്ത് വന്ന് ഇടിച്ചത്. ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലും സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ചര്‍ച്ച അവസാനിച്ച ഘട്ടത്തിലും ബഹളം തുടരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ ആക്രമണം അവര്‍ നടത്തിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇടിയുടെ അഘാതത്തില്‍ ശരീരത്തില്‍ ആകെ വേദനയായിരുന്നു. രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പ് നേരിടുന്ന ഈ ഘട്ടത്തില്‍ അഞ്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരിക എന്നത് ശാരീരിക വേദനയെക്കാള്‍ അങ്ങേയറ്റം വിഷമകരമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദന് മാസ്റ്റര്‍, പി കെ ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സഖാക്കള്‍ എം. എ ബേബി, കെ.എന്‍ ബാലഗോപാല്‍ എസ്.സുദേവന്, മുല്ലക്കര രത്നാകരന്, നിരവധി ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കള്‍ തുടങ്ങിയവര്‍, എനിക്ക് അപകടം പറ്റി ആശുപത്രിയില്‍ ആയത് മുതല്‍ നേരിട്ടെത്തുകയുണ്ടായി. അപ്രതീക്ഷിത ആക്രമണം കണ്ട് ഭയന്നുപോയ അമ്മയ്ക്ക് ധൈര്യം നല്കിയതും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാതെ സംരക്ഷിച്ചതും പ്രിയപ്പെട്ട സഖാക്കളായിരുന്നു. തെരഞ്ഞെടുപ്പിന് ഇടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ ഭാഗത്തുണ്ടാകുന്നുണ്ട്. പ്രിയപ്പെട്ട സഖാക്കള്‍ ഇത്തരം പ്രകോപനങ്ങളില്‍ വീണു പോകരുത്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം തുടര്‍ന്ന് ഇലക്ഷന് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണില്‍ കൂടിയും നേരിട്ട് എത്തിയും ധൈര്യം നല്‍കിയവര്‍ക്ക് എല്ലാം ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ‘ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്’; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി
- തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറിon April 18, 2024 at 1:40 pm
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുള്ളത് തെരച്ചിലിന് വെല്ലുവിളിയാണ്.
- ദുബായിലേക്ക് പറക്കാൻ എയർ ഇന്ത്യയുടെ എ 350; ചില്ലറക്കാരനല്ല ടാറ്റ എത്തിച്ച പുതിയ സാരഥിon April 18, 2024 at 1:40 pm
ദില്ലി: ഒടുവിൽ പറക്കാൻ ഒരുങ്ങി എയർ ഇന്ത്യയുടെ ആദ്യ എ350 വിമാനം. ഈ വേനൽക്കാലത്ത് തിരക്കേറിയ ദില്ലി – ദുബായ് റൂട്ടിൽ തങ്ങളുടെ ഏറ്റവും പുതിയ A350 വിമാനം വിന്യസിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 2024 മെയ് 1 മുതൽ ദില്ലിക്കും ദുബായ്ക്കുമിടയിൽ എ350 വിമാനം സർവീസ് നടത്തും. വിമാനം ദില്ലയിൽ നിന്നും ദിവസവും 20:45 ന് പുറപ്പെടും, 22:45 ന് ദുബായിൽ എത്തിച്ചേരും. തിരിച്ച് അടുത്ത ദിവസം 00:15 ന് ദുബായിൽ നിന്ന് പുറപ്പെട്ട് 04:55 ന് ദില്ലിയിൽ എത്തും. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും കഴിയും. അല്ലെങ്കിൽ ട്രാവൽ ഏജൻ്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയ്ക്കും ദുബായ്ക്കുമിടയിൽ എ350 വിമാനം പരത്തുന്ന ആദ്യ എയർലൈൻ എയർ ഇന്ത്യയാണ്. ഈ വർഷമാദ്യം എയർ ഇന്ത്യ എ350 വിമാനങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങി, അതിനുശേഷം ക്രൂ പരിചയപ്പെടുത്തലിനും റെഗുലേറ്ററി കംപ്ലയൻസ് ആവശ്യങ്ങൾക്കുമായി ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങൾ സർവീസ് നടത്തി. നിലവിൽ എയർ ഇന്ത്യ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ മൊത്തം 72 സർവീസുകൾ നടത്തുന്നുണ്ട്. അതിൽ 32 വിമാനങ്ങൾ ദില്ലിയിൽ നിന്നാണ് ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനിലാണ് എ350 വരുന്നത്. മൂന്ന് ക്ലാസ് ക്യാബിൻ ഇതിലുണ്ടാകും. ബിസിനസ്സ്, പ്രീമിയം ഇക്കോണമി, എക്കോണമി എന്നിങ്ങനെ 316 സീറ്റുകൾ ആണ് വിമാനത്തിൽ ഉണ്ടാകുക. ക്യാബിനിൽ 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകളും 24 പ്രീമിയം സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഉൾപ്പെടുന്നു. ടോപ്പ് എൻഡ് സ്യൂട്ട് കസേരകൾ പൂർണ്ണ വലിപ്പമുള്ള കിടക്കകളാക്കി മാറ്റാൻ കഴിയും. ഓരോ സ്യൂട്ടിനും വ്യക്തിഗത വാർഡ്രോബ്, ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള സ്റ്റോറേജ് സ്പേസ്, 21 ഇഞ്ച് HD ടച്ച്സ്ക്രീൻ, ഇൻഫോടെയ്ൻമെന്റിനും വിനോദത്തിനുമായി ഒരു വീഡിയോ ഹാൻഡ്സെറ്റ് എന്നിവയുണ്ട്. ഇന്ത്യൻ വ്യവസായിയായ ജെആർഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യ 1953-ൽ ദേശസാൽക്കരിക്കപ്പെട്ടു. അടുത്തിടെ, ഗവൺമെൻ്റിൻ്റെ സ്വകാര്യവൽക്കരണ നയം കാരണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് തിരികെ സ്വന്തമാക്കി.
- യോദ്ധ വിജയമോ പരാജയമോ?, ആഗോള കളക്ഷന്റെ കണക്കുകള്‍ പുറത്ത്on April 18, 2024 at 1:39 pm
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ആഗോള കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെയായി ആഗോളതലത്തില്‍ യോദ്ധയ്ക്ക് 53.20 കോടി രൂപയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. പ്രതീക്ഷകളോടെ എത്തിയ യോദ്ധ 50 കോടി ക്ലബിലെത്തിയെങ്കിലും വൻ കുതിപ്പ് ആഗോളതലത്തിലുണ്ടാക്കാനാകാത്തത് ചിത്രം കാത്തിരുന്നവരെ നിരാശരാക്കിയിട്ടുണ്ട്. ഛായാഗ്രാഹണം ജിഷ്ണു ഭട്ടാചര്‍ജീയാണ്. തനിഷ്ക് ഭാഗ്ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ മുൻ നിരയില്‍ എത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. Read More: ഇനി എമ്പുരാൻ തിരുവനന്തപുരത്തേയ്ക്ക്, അറിയിപ്പുമായി സംവിധായകൻ പൃഥ്വിരാജ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
- മലപ്പുറത്ത് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചുon April 18, 2024 at 1:33 pm
മലപ്പുറം: വേങ്ങര കോട്ടുമല കടലുണ്ടി പുഴയിൽ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്മല (21), സഹോദരി ബുഷ്റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രം: പ്രതീകാത്മകം Also Read:- ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo
ബ്രേക്കിംഗ് ന്യൂസ്, സ്പോർട്സ്, ടിവി, റേഡിയോ എന്നിവയും അതിലേറെയും. അന്താരാഷ്ട്ര വാർത്തകൾ മുതൽ ദേശീയ വാർത്തകൾ, രാഷ്ട്രീയം മുതൽ സാമൂഹികം വരെ, പ്രതിരോധം മുതൽ നിലവിലെ അഫയേഴ്സ് വരെ, സാങ്കേതിക വാർത്തകൾ മുതൽ വിനോദ വാർത്തകൾ വരെ, എല്ലാ വാർത്താ കവറേജുകളും നിഷ്പക്ഷവും ബൗദ്ധികമായി വിശകലനം ചെയ്യുന്നതും വിശ്വസനീയവും വിശ്വസനീയവുമാണ്. IOB ന്യൂസ് നെറ്റ്വർക്ക് അറിയിക്കുന്നു, വിദ്യാഭ്യാസം നൽകുന്നു, വിനോദം നൽകുന്നു - നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ പ്രായം എന്തുതന്നെയായാലും.